'Ananyam' is in the works; The training camp of the transgender art group has started

‘അനന്യം’ ഒരുങ്ങുന്നു; ട്രാൻസ്ജെൻഡർ കലാസംഘത്തിന്റെ പരിശീലന ക്യാമ്പ് തുടങ്ങി

കലാകാരന്മാരും കലാകാരികളുമായ ട്രാൻസ്‌ജൻഡേഴ്സിന് വരുമാന മാർഗം ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അനന്യം പരിശീലന ക്യാമ്പ് എന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘അനന്യം’ എന്ന പേരിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആരംഭിച്ച കലാസംഘത്തിന്റെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിലാണ് 20 ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വർണ്ണപ്പകിട്ട് വേദിയിൽ എല്ലാ കലാകാരന്മാരും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്. ഈ മേഖലയിൽ സാധ്യമായ എല്ലാ പിന്തുണയും ട്രാൻസ്ജൻഡർ കലാകാന്മാർക്ക് നൽകി അവരുടെ സാമൂഹ്യ പുനഃരധിവാസത്തിനും ശാക്തീകരണത്തിനും വലിയ സഹായമാകുന്ന പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനകാലത്തുതന്നെ കലാസംഘത്തിന്റെ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. നിയമസഭാ സാമാജികർക്ക് മുന്നിൽ പ്രകടനം നടത്തുവാനുള്ള വലിയ അവസരമാണ് ട്രാൻസ്ജെൻഡർ കലാകാരന്മാർക്ക് ലഭിക്കുന്നതെന്നും മന്ത്രി പറ‍ഞ്ഞു.

ട്രാൻസ്ജെൻഡർ കലാകാരന്മാരുടെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കലാവിരുന്നുകൾ സർക്കാർ/പ്രാദേശിക സർക്കാർ പരിപാടികളിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കലാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകൾ, ആദിവാസി നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഓഡിഷനുകൾ നടത്തിയാണ് അനുയോജ്യരായ 30 വ്യക്തികളെ കണ്ടെത്തിയത്. ഇവർക്കായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗ്ഗാത്മക പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകാനാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കലാസംഘം രൂപീകരിച്ചിരിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ പ്രിയങ്ക.ജി, ട്രാൻസ്‌ജെൻഡർ സെൽ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസർ ശ്യാമ എസ്.പ്രഭ, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്ദ ശശിധരൻ, സംസ്ഥാന/ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ്/കമ്മിറ്റി അംഗങ്ങൾ, സിബിഒ പ്രതിനിധികൾ, മറ്റ് സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.