എസ്.എൻ. സർവ്വകലാശാല: യുജിസി അംഗീകാരം
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആറ് പ്രോഗ്രാമുകൾക്ക് യു.ജി.സി അംഗീകാരം ലഭിച്ചത് തിളക്കമുറ്റ നേട്ടമാണ്. മൂന്നു വർഷം പൂർത്തിയാക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ അഭിമാന അംഗീകാരമാണിത്. അതിൽ ഒരു പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി യു.ജി.സി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നതാണെന്നത് ഏറ്റവും ശ്രദ്ദേയം.
ബി.സി.എ., ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.എ. സൈക്കോളജി, ബി.എ. നാനോ എൻറർപ്രണർഷിപ്പ് , എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എ. പൊളിറ്റിക്കൽ സയൻസ് എന്നീ പ്രോഗ്രാമുകൾക്കാണ് പുതുതായി യു.ജി.സിയുടെ അംഗീകാരം. ഇവയിൽ ബി.എ നാനോ എൻറർപ്രണർഷിപ്പ് കോഴ്സ് ഇന്ത്യയിൽ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നത്.
സ്റ്റാർട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമേകിക്കൊണ്ടാണ് ഈ കോഴ്സിൻറെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽമേഖലയിൽ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഈ കോഴ്‌സിന്റെ കാതൽ. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആരംഭം കുറിക്കുകയാണ് ഇതുവഴി സർവ്വകലാശാല.
ബിരുദം പൂർത്തിയാകുന്നതോടെ പഠിതാക്കൾക്ക് രണ്ട് ലക്ഷ്യങ്ങളാണ് കൈവരിക്കാനാവുക. ബിരുദം കരസ്ഥമാക്കലും, ഒപ്പം സംരംഭക പരിശീലനം നേടലും. ബിരുദധാരികൾ രാജ്യത്തിൻറെ ഉത്പാദന പ്രക്രിയയിൽ പങ്കാളിയാകാൻ പ്രാപ്തി നേടുന്നതാണ് ഇതിന്റെ പരിണിത ഫലം. നവകേരള നിർമ്മിതിയിൽ ഒരുതുള്ളി എന്ന സർവ്വകലാശാലയുടെ ബൃഹദ്പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ് സർവ്വകലാശാല രൂപകല്പന ചെയ്തതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും.
നിലവിൽ സർവ്വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികൾക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകൾക്കും യു.ജി.സി അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ കോഴ്സുകൾ കൂടി വരുന്നതോടെ കേരളത്തിലെ മറ്റു സർവ്വകലാശാലകൾ നടത്തിവരുന്ന എല്ലാ ഓപ്പൺ പ്രോഗ്രാമുകളും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ കുടക്കീഴിലാകും.