പ്രമേഹമുറിവിന്റെ ഡ്രസ്സിംഗിന് പേറ്റന്റ് അതുല്യനേട്ടം
റീജനറേറ്റീവ് മെഡിക്കൽ മേഖലയിൽ ഭാവി നിർണ്ണയിക്കാൻ പോന്ന കാലടിവെയ്‌പ്പ് ആണ് പ്രമേഹരോഗികളിൽ മുറിവുണങ്ങാനായുള്ള നൂതന ഡ്രസ്സിംഗിന് പേറ്റന്റ് വഴി കേരളസർവ്വകലാശാല നടത്തിയിരിക്കുന്നത്. സർവ്വകലാശാലാ ഗവേഷണങ്ങൾ അടിയന്തിരമായ സാമൂഹികാവശ്യങ്ങൾ നിറവേറ്റുന്നതുകൂടി ആക്കാനുള്ള പ്രവർത്തനങ്ങൾ വിജയിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളസർവ്വകലാശാലയുടെ പുതിയ പേറ്റന്റ് നേട്ടം.
കാലപ്പഴക്കമുള്ള പ്രമേഹം പലപ്പോഴും ഉണങ്ങാത്ത മുറിവുകളിലേക്കും അണുബാധയിലേക്കും നയിക്കും. ശരിയായ ചികിത്സ ലഭിക്കാത്തപക്ഷം പലപ്പോഴും അവയവങ്ങൾ മുറിച്ചു മാറ്റേണ്ട അവസ്ഥവരും. ഈ ആരോഗ്യവെല്ലുവിളിയ്ക്ക് പരിഹാരമാർഗ്ഗമാണ് കേരള സർവ്വകലാശാലയിൽ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്താനുള്ള, ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജെൽ ആണ് സർവ്വകലാശാല വികസിപ്പിച്ചത്.
ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഫെറുലിക് ആസിഡിൻറെയും കൊളാജിൻ നിക്ഷേപത്തെ സഹായിക്കുന്ന എൽ-പ്രോലിൻറെയും ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് സർവ്വകലാശാല ബയോകെമിസ്ട്രി വിഭാഗത്തിന് കീഴിലുള്ള അഡ്വാൻസ്ഡ് സെൻറർ ഫോർ ടിഷ്യു എൻജിനീയറിംഗിലെ ഗവേഷക ഫാത്തിമ റുമൈസയും പ്രൊഫസർ മിനി എസും ഹൈഡ്രോജെൽ വികസിപ്പിച്ചത്. മുയലുകളിലെ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മനുഷ്യനിൽ ഹൈഡ്രോജെലിന്റെ ഫലപ്രാപ്‌തി എത്രയുണ്ടെന്നറിയാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണിപ്പോൾ ഗവേഷകർ. തുടർന്നിതിന്റെ വിപണനസാധ്യതകളിലേക്ക് കടക്കാനാവും. ഫെബ്രുവരി മൂന്നു മുതൽ ഇരുപതു വർഷത്തേക്കാണ് പേറ്റന്റ്.