സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻടിറ്റി (യു ഡി ഐ ഡി ) കാർഡ് നല്‍കും. തിരിച്ചറിയൽ കാർഡ് വിതരണത്തിനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 1.26 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ഇവർക്ക് മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് വിതരണം ചെയ്യും. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്‌ഷ്യം.

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മികവിന്‍റെ കേന്ദ്രമാക്കി മാറ്റും. ഇതിനായി 10 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്ക് താമസിക്കാനായി പുനരധിവാസ വില്ലേജ് സ്ഥാപിക്കും. സർക്കർ സ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കും. ഇതിനായി തടസ്സ രഹിത കേരളം പദ്ധതി നടപ്പിലാക്കി വരുന്നു. കാഴ്ച പരിമിതർക്ക്‌ വോയ്സ് എൻഹാൻസെഡ് സ്മാർട്ട് ഫോൺ, ശ്രുതി തരംഗം പദ്ധതി, വീൽ ചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവ ആരംഭിച്ചു.

ഇരിങ്ങാലക്കുടയിൽ നടന്ന ഭിന്നശേഷിക്കർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണ സ്പെഷ്യൽ ക്യാമ്പിൽ 114 പേർ പങ്കെടുത്തു. മെഡിക്കൽ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയവർക്ക് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നേരിട്ട് കാർഡ് വീടുകളിലേക്കെത്തിക്കും.